മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ മരിച്ച അഞ്ച്പേരിൽ ഒരാൾ ക്യാപ്റ്റൻ ശാംഭവി പഥക്. ഡൽഹി ആസ്ഥാനമായുള്ള നോൺ-ഷെഡ്യൂൾഡ് എയർ ട്രാൻസ്പോർട്ട് ഓപ്പറേറ്ററായ, വിഎസ്ആർ വെഞ്ചേഴ്സിൽ ഫസ്റ്റ് ഓഫീസറായി സേവനമനുഷ്ടിക്കുകയായിരുന്നു ശാംഭവി പഥക്. ശാംഭവി പറത്തിയ ലിയർജെറ്റ് 45 എന്ന ചെറിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
എയർഫോഴ്സ് ബാൽ ഭാരതി സ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശാംഭവി, ന്യൂസിലാൻഡ് ഇന്റർനാഷണൽ കൊമേഴ്ഷ്യൽ പൈലറ്റ് അക്കാദമിയിൽ നിന്ന് കൊമേഴ്ഷ്യൽ പൈലറ്റും ഫ്ലൈറ്റ് ക്രൂ പരിശീലനവും നേടി. മുംബൈ സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്സ്, ഏവിയേഷൻ, എയ്റോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയിൽ ബിരുദം നേടി.
മധ്യപ്രദേശ് ഫ്ലൈയിംഗ് ക്ലബ്ബിൽ അസിസ്റ്റന്റ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറായി ചുമതലയെറ്റ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗ് നേടിയിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് ഫ്രോസൺ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസും (എടിപിഎൽ) ശാംഭവി നേടിയിരുന്നു.
സ്പൈസ് ജെറ്റ് ലിമിറ്റഡിൽ നിന്ന് ഏവിയേഷൻ സെക്യൂരിറ്റി, ജോർദാൻ എയർലൈനിൽ നിന്ന് ജെറ്റ് ഓറിയന്റെഷൻ പരിശീലനം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ്, സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ന്യൂസിലാൻഡിൽ നിന്ന് സിസിഎ കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
അതേസമയം, ശാംഭവിയെ കൂടാതെ അജിത് പവാർ, പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ്, പൈലറ്റ് സുമിത് കപൂർ, ഒരു ഫ്ലൈറ്റ് അറ്റന്റർ എന്നിവരും അപകടത്തിൽ മരിച്ചു.